#Latest News #Thiruvanandapuram #Street Dog Attack #Complaint Of Denial Of Treatment
തിരുവനന്തപുരം: (truevisionnews.com) തലസ്ഥാന നഗരിയിൽ തെരുവുനായ്ക്കളുടെ അക്രമണം വീണ്ടും അതിരൂക്ഷമാകുന്നു. തിരുവനന്തപുരം വേട്ടമുക്കിൽ വീടിനടുത്തുള്ള കടയിലേക്ക് പോകാനിറങ്ങിയ അറുപത്തിയൊൻപതുകാരനായ ചന്ദ്രൻ എന്ന വയോധികനാണ് ഇത്തവണ തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായത്.
നായയുടെ കടിയേറ്റ് ഇദ്ദേഹത്തിന്റെ കൺപോളയും ചുണ്ടും പാടെ തകർന്ന നിലയിലാണ്. പ്രദേശത്തെ ഒരു വ്യക്തി സ്ഥിരമായി തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതുമൂലം ഇവിടെ എപ്പോഴും നായ്ക്കൾ കൂട്ടംകൂടി കിടക്കാറുണ്ടായിരുന്നു.
കടയിലേക്ക് പോവുകയായിരുന്ന ചന്ദ്രനെ കണ്ടതോടെ അക്രമാസക്തമായ നായ കുരച്ചുകൊണ്ട് പാഞ്ഞടുക്കുകയായിരുന്നു. നായയുടെ പിടിയിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതിനിടെ റോഡിലേക്ക് വീണ ചന്ദ്രന്റെ മുഖത്താണ് നായ ആദ്യം കടിച്ചത്.
തുടർന്ന് പട്ടിയെ തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും മൂക്കിലും ചുണ്ടിലും നായ കടിച്ചുകീറുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നായയെ അടിച്ചോടിച്ച് ചോരയിൽ കുളിച്ചുകിടന്ന ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.
ഗുരുതരമായി പരിക്കേറ്റ ചന്ദ്രനെ നാട്ടുകാർ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് കണ്ണാശുപത്രിയിലും എത്തിച്ചെങ്കിലും, വിദഗ്ദ്ധ ചികിത്സയ്ക്കായി പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
എന്നാൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ചന്ദ്രന് കൃത്യസമയത്ത് ചികിത്സ നൽകാൻ അധികൃതർ തയ്യാറായില്ലെന്നും ചികിത്സ നിഷേധിച്ചതായും ബന്ധുക്കൾ ഗുരുതരമായ ആരോപണം ഉന്നയിച്ചു.
ഒടുവിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അടിയന്തിരമായി ഉണ്ടായ ഇടപെടലിനെ തുടർന്നാണ് വയോധികനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാനും തുടർനടപടികൾ വേഗത്തിലാക്കാനും ആശുപത്രി അധികൃതർ തയ്യാറായത്. നിലവിൽ ചന്ദ്രന്റെ ചുണ്ടിൽ മാത്രം ആറോളം തുന്നലുകളുണ്ട്.
കട്ടച്ചൽ പ്രദേശത്ത് തെരുവുനായ ശല്യം ഇതാദ്യമല്ലെന്ന് നാട്ടുകാർ പറയുന്നു. ദിവസങ്ങൾക്ക് മുൻപ് കട്ടച്ചൽ റസിഡൻസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് രാജലക്ഷ്മിയെയും ഇതേ രീതിയിൽ നായ ആക്രമിച്ചിരുന്നു.
കൂടാതെ സമീപത്തെ എൻ.സി.സി ഓഫീസിലെ ജീവനക്കാരായ രണ്ടുപേരെയും നായ്ക്കൾ കടിക്കാൻ ഓടിക്കുകയുണ്ടായി. ചന്ദ്രന്റെ വീട്ടിൽ നിലവിൽ ഇദ്ദേഹവും ഭാര്യ സരോജാദേവിയും മാത്രമാണ് താമസിക്കുന്നത്.
പ്രായമായവർക്കും കുട്ടികൾക്കും വഴിനടക്കാൻ പോലും പറ്റാത്ത രീതിയിൽ പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം വർദ്ധിച്ചിട്ടും അധികൃതർ മൗനം പാലിക്കുകയാണെന്നും, എത്രയും വേഗം നായ്ക്കളെ ഇവിടെ നിന്നും മാറ്റി ജനങ്ങളുടെ ഭീതി അകറ്റാൻ നടപടി സ്വീകരിക്കണമെന്നും റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ശക്തമായി ആവശ്യപ്പെട്ടു.
Content Highlight: Stray dog attack in Thiruvananthapuram
#Latest News #Thiruvanandapuram #Street Dog Attack #Complaint Of Denial Of Treatment


































